Saturday, November 23, 2013

പുലയ രാജവംശത്തിന്റെ അവസാനത്തെ കണ്ണിയായ കോതറാണിയെ കുറിച്ച് - കുന്നുകുഴി എസ് മണി


പുലയ രാജവംശത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു കോതറാണി. അവര്‍ താമസിക്കുകയും പള്ളി കൊള്ളുകയും ചെയ്തിരുന്ന കൊട്ടാര ക്കെട്ടുകളുടെയും കോട്ട മതിലിന്റെയും അവശിഷ്ടങ്ങള്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. അവ സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പിന്  ബാധ്യതയുണ്ടോ?



നഷ്ട പ്രതാപത്തിന്റെ വീര സ്മരണകള്‍ ഉണര്‍ത്തി ക്കൊണ്ട് കൊറ്റമല മുന്നില്‍ നെറുകയില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട് കാല ത്തിനൊരിക്കലും മായ്ക്കാന്‍ കഴിയാത്ത കൊക്കോതമംഗലം കോട്ടയും ,കൊട്ടാരാവശിഷ്ടങ്ങളും  ഇന്നും കാണപ്പെടുന്നുണ്ട്.

നെടുമങ്ങാട്ടുനിന്നും  3 കി.മീ.  അകലെ ഉഴമനക്കല്‍ വില്ലേജിലാണ് ഗതകാല സ്മരണകള്‍ ഉണര്‍ത്തുന്ന ചരിത്രാവശിഷ്ടങ്ങള്‍ നിലകൊള്ളുന്നത്. മറ്റൊരു കൊട്ടാരം നെടുമങ്ങാട്ടു നിന്നും 200 കി.മീ.  അകലെ വടക്കു ഭാഗത്തായി കാണാം. അത് 1677 മുതല്‍ 1684 വരെ വേണാട് ഭരിച്ചിരുന്ന ഉമയമ്മറാണിയുടെ കോയിക്കല്‍ കൊട്ടാരമാണ്. കോതറാണിയുടെ കാലഘട്ടത്തില്‍ ആയിരുന്നു ഉമയമ്മറാണിയും വേണാട്ടില്‍ അധികാരത്തില്‍ ഇരുന്നത്. ഏകദേശം 3, 4 നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് കൊക്കോതമംഗലം അടക്കിവാണിരുന്ന കോതറാണി ജീവിച്ചിരുന്നത്. ഇവര്‍ക്ക് റോമാ സാമ്രാജ്യവുമായി പാക്കപ്പല്‍ വഴി വാണിജ്യബന്ധം പോലും ഉണ്ടായിരുന്നുവത്രെ.

കാലപ്പഴക്കം കൊണ്ട് ആരും ഇടിച്ചു നിരത്താത്ത തുകൊണ്ട് ജീര്‍ണിച്ചു തുടങ്ങിയ കൊക്കോതമംഗലം കോട്ടമതില്‍ അങ്ങിങ്ങായി ഇടിഞ്ഞു പോയിട്ടുണ്ടെങ്കിലും 4 നൂറ്റാണ്ടുകളെ അതിജീവിച്ചു കൊണ്ട് ഇന്നും തലയുയര്‍ത്തി നില കൊള്ളുന്നു, പുലയ പ്രതാപത്തിന്റെ പ്രതീകമായി. കൊക്കോതമംഗലം റോഡില്‍ നിന്ന് തുടങ്ങുന്ന മണ്‍ചരിവ് കൊറ്റാമലയിലെ ത്തുമ്പോള്‍ വിശാലമായ ഒരു പ്രദേശത്ത് എത്തുന്നു. ഇവിടെയാണ് വേണാട് വംശജനായ ആറ്റിങ്ങള്‍ കോയിത്തമ്പുരാന്റെ മറവപ്പടകള്‍ തകര്‍ത്തെറിഞ്ഞ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണപ്പെടുന്നത്.

റ്റൊരു പുലയ രാജാവ് ഭരണം നടത്തി പ്പോന്നിരുന്ന രാജ്യത്തിന്റെ ആസ്ഥാന മായിരുന്നു പുലയനാര്‍ കോട്ട. അതിന്റെ അവശിഷ്ടങ്ങളും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അനാസ്ഥ കാരണം നഷ്ടപ്പെട്ടു പായിരിക്കുന്നു. ഇന്നവിടെ ദക്ഷിണ മേഘലാ എയര്‍ കമാന്റുകാരും കടകംമ്പള്ളി ഹൗസിംങ് കോളനിക്കാരും കേരള ഹെല്‍ത്ത് സര്‍വീസുകാരും ചേര്‍ന്ന് കയ്യറ്റം നടത്തി എല്ലാം നശിപ്പിക്കുകയും അധീന പ്പെടുത്തുകയും ചെയ്തു. 336 ഏക്കര്‍ വരുന്ന പുലയരുടെ ആസ്ഥാനമായിരുന്ന പുലയനാര്‍ കോട്ട പുലയര്‍ക്ക് നഷ്ടപ്പെട്ടതെങ്ങിനെ?

ഇളവള്ളുവനാടെന്ന് നെടുമങ്ങാട്.

നെടുമങ്ങാടിന്റെ ആദ്യത്തെ പേര് ഇളവള്ളുവനാടെന്നാണ്. സംഘം കൃതിയായ പുറനാനൂറില്‍ വള്ളുവ ( പുലയ) ഗോത്രക്കാരായ നാഞ്ചിന്‍ വള്ളുവരെന്ന രാജാവിനെ കുറിച്ച് സ്തുതിക്കുന്നുണ്ട്. വള്ളുവന്‍ പുലയരുടെ ഇടയിലെ
മറ്റൊരു സ്ഥാന പ്പേരാണെന്ന് ശബ്ദ താരാവലിയില്‍ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള വ്യക്തമാക്കിയിട്ടുണ്ട്.
  

സംഘകാലത്ത് പുലയര്‍ ,പറയര്‍ ,കുറവര്‍ ,വില്ലവര്‍ ,പാണര്‍ ,വേളാളര്‍ തുടങ്ങിയവ രായിരുന്നു കേരള നിവാസികള്‍. അവരുടെ ഇടയില്‍ നിന്നുമാണ് ഭരണാ ധികാരികളെയും പൂജാരികളെയും തെരഞ്ഞെ ടുത്തിരുന്നത്. ചില ചരിത്രകാരന്മാര്‍ വേളാളരെ വെള്ളാ ളരാക്കാന്‍ ശ്രമിക്കുകയോ എഴുതുകയോ ചെയ്തു പോരുന്നുണ്ട്. വെള്ളാള സമുദായത്തിന് കേരളത്തിലെ പട്ടികജാതി ക്കാരുമായി യാതൊരു ബന്ധവുമില്ല. അതേസമയം പ്രസിദ്ധ ചരിത്ര പണ്ഡിതനായിരുന്ന ഇളംകുളം കുഞ്ഞന്‍ പിള്ള 'സംസ്‌കാരത്തിന്റെ നാഴികക്കല്ലുകള്‍' എന്ന ഗ്രന്ഥത്തില്‍- ആയ് രാജ്യത്തിന് തെക്ക് നാഞ്ചിനാട്ടു പ്രദേശങ്ങള്‍ ഒരു പറയ രാജ വംശമാണ് ഭരിച്ചിരുന്നതെന്നു പറയുന്നു. അവരെ നാഞ്ചില്‍ വള്ളുവന്മാര്‍ എന്ന പേരില്‍ ഔവയാറും മറ്റും കീര്‍ത്തിച്ചിട്ടുണ്ടത്രേ. ഇത് തികച്ചും ചരിത്രത്തോട് ചെയ്ത കടുത്ത പാതകമല്ലാതെ മറ്റൊന്നല്ല. വള്ളുവ രാജാക്കന്മാര്‍ യഥാര്‍ത്ഥത്തില്‍ പുലയ രാജാക്കന്മാരാണ് എന്നു മാത്രമല്ല ചരിത്രത്തില്‍ പറയ രാജവംശങ്ങള്‍ രാജ്യം ഭരിച്ചിരുന്നുവെന്ന് പറയുന്നത് തെറ്റാണ്.

ആധുനിക തിരുവിതാംകൂറിന്റെ സൃഷ്ടാവായ മാര്‍ത്താണ്ഡവര്‍മ്മ മഹാ രാജാവിന്റെയും, ധര്‍മ്മരാജാവിന്റെയും ഭരണകാലങ്ങള്‍ ക്കിടയിലാണ് വള്ളുവ രാജാക്കന്മാരുടെ ഭരണത്തിന് തിരശ്ശീല വീണതെന്ന് സംശയിക്കുന്നു. വേണാട് രാജാക്കന്മാര്‍ നാഞ്ചിനാട് ആക്രമിച്ചത് ഇവിടെ സ്മരണീയമാണ്.

വള്ളുവ രാജാക്കന്മാരുടെ ഭരണ കാലമായിരുന്നത് കൊണ്ടാണ് നെടുമങ്ങാടിന് ഇളവള്ളുവനാട് എന്നു പേരുണ്ടായത്. ഇളവള്ളുവനാടിനെ കുറിച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം വക ഗ്രന്ഥ വരിയിലും പരാമര്‍ശിച്ചിട്ടുണ്ട്. കൊല്ലവര്‍ഷം 400 മിധുനം 30ആം തിയതി കന്നിമേല്‍ ശ്രീ വീരകേരളവര്‍മ്മന്‍ തിരുവടികളെ വെട്ടിക്കൊന്നതിന് ഇളവള്ളുവര്‍ നാട്ടു
നിലമയും പുറകോട്ടുനിലമയും മുത്താച്ചുറ്റില്‍ 167 വിറപ്പാട് നിലമയും വിട്ടു തന്നു.

നാഗമയ്യയുടെ  സ്റ്റേറ്റ്മാനുവലിലും അനന്തകൃഷ്ണയ്യരുടെ തിരുവിതാംകൂര്‍ ചരിത്രത്തിലും ഉളവള്ളുവനാടിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ധാരാളം കാണുന്നുണ്ട്. ഇതിന്റെ തലസ്ഥാന നഗരമാണ് കൊക്കോതമംഗലം. കൊക്കോതമംഗലം തലസ്ഥാനമാക്കി രാജ്യം വാണിരുന്ന കോതറാണി നിവസിച്ചിരുന്ന കൊറ്റാവലക്കുന്ന് വളരെയേറെ യുദ്ധതന്ത്ര പ്രധാനമാണ്.


 കോല്ലിനും കൊലക്കും അധികാരമുള്ള കോതറാണി.

കോക്കോത മംഗലത്തിന്റെ ചരിത്ര പശ്ചാത്തലം മുന്‍ അധ്യായങ്ങളില്‍ വിവരിച്ചിരുന്നു. എന്നാല്‍ കോക്കോത മംഗലം കൊട്ടാരം വളരെയേറെ ചരിത്ര പ്രാധാന്യവും സൈനിക പ്രാധാന്യവും ഉള്ളതായിരുന്നു. ശത്രു സൈന്യങ്ങളെ വളഞ്ഞു വെച്ചുതന്നെ നിരീക്ഷിക്കാനും നീക്കങ്ങള്‍ പിഴവുകൂടാതെ നിരീക്ഷിക്കാനും കൊട്ടാരത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി യിരുന്നു. അതുപോലെ ശത്രു നാശത്തിനുതകുന്ന കിടങ്ങുകളും മുതലക്കുളങ്ങളും പ്രതേയകം സംവിധാനം ചെയ്ത് നിര്‍മ്മിച്ചിരുന്നു. വലിയ കളരിയും കളരി യോദ്ധാക്കളും കാട്ടാനകള്‍ കാക്കുന്ന കോട്ട വാതിലുകളും കൊണ്ട് സംരക്ഷിക്കപ്പെട്ടിരുന്നു.

ഇവിടെ അടുത്ത കാലം വരെയും ഒരു വന്‍ കിണര്‍ കാണപ്പെട്ടി രുന്നതായി സമീപ വാസികള്‍ ഈ ലേഖകനോട് പറയുകയുണ്ടായി. പുലയനാര്‍ കോട്ടയിലേക്കുള്ള ഗുഹാ മാര്‍ഗമാണ് ഈ കിണറ്റില്‍ തുറന്നിരുന്ന തെന്നാണ് പഴമക്കാരുടെ വിശ്വാസം. കൊല്ലിനും കൊലക്കും അവകാശ മുണ്ടായിരുന്ന കോതറാണിയുടെ ഭരണകാലം സവര്‍ണര്‍ക്ക് പേടിസ്വപ്ന മായിരുന്നു. ജസ്റ്റിസ് പി രാമന്‍ തമ്പി തയ്യാറാക്കിയതും 1916ല്‍ ഗവണ്‍മെന്റിലേക്ക് സമര്‍പ്പിച്ചതുമായ കുടിയാന്‍ റിപ്പോര്‍ട്ടില്‍ കോക്കോത മംഗലത്തെ കോതറാണിയുടെ പുത്രി ആതിരറാണിയുടെ തെരണ്ടുകല്ല്യാണ സംബന്ധമായി അവിടുത്തെ കരപ്രമാണി മാരായ നായന്മാര്‍ക്ക് അയച്ച ഒരു തിട്ടൂരത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

ജസ്റ്റിസ് പി രാമന്‍ തമ്പിക്ക് ഈ തിട്ടൂരത്തെക്കുറിച്ച് വിവരം നല്‍കിയത് പത്മനാഭപുരത്തെ റവന്യൂ കച്ചേരിയില്‍ തഹസീല്‍ദാറായിരുന്ന് പെന്‍ഷന്‍ പറ്റിയ ഒരാളാണ്. അദ്ദേഹം ഈ തിട്ടൂരം നേരില്‍ കണ്ടിരുന്നതായി ഗേഖപ്പെടുത്തിയിട്ടുണ്ട്. ഈ തിട്ടൂരം പത്മനാഭപുരം റവന്യൂ കച്ചേരിയിലെ പഴയ ഫയലുകളില്‍ ഉള്ളതായി പറയപ്പെടുന്നു. അക്കാലത്ത് ചില സവര്‍ണ പ്രമാണിമാര്‍ കോക്കോത മംഗലത്തെ കോതറാണിയോട് കടുത്ത അസൂയയിലും സ്പര്‍ദ്ധയിലുമാണ് കഴിഞ്ഞിരുന്നത്. ചേര രാജവംശത്തിലെ അവസാന കണ്ണിയായ ആറ്റിങ്ങല്‍ രാജാവ് കോക്കോതമംഗലത്തെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന വിവരം ഗ്രഹിച്ച കോതറാണിയും കോപം കൊണ്ട് തുടുത്തിരുന്നു വെന്നാണ് ആ തിട്ടൂരം വ്യക്തമാക്കുന്നത്.

കല്‍പ്പനയുടെയും അതിലുപരി ആജ്ഞാ ശക്തിയുടേയും പ്രതീകമായ ആ തിട്ടൂരം ഇങ്ങനെ ആജ്ഞാ പിക്കുന്നു: രാജകുമാരിയുടെ തെരണ്ടു കല്ല്യാണത്തില്‍ സഹകരിക്കുകയും വേണ്ട ഒത്താശകള്‍ നല്‍കുകയും ചെയ്യണമെന്നും അല്ലാത്ത പക്ഷം അവരെ പുല്ലോടെ ,പുരയോടെ കല്ലോടെ ,കരയോടെ ചോദ്യം ചെയ്യുന്നതാണ്! രാജകുമാരിയുടെ ആജ്ഞ കരപ്രമാണിമാര്‍ ശിരസാ അനുസരിച്ചുവെങ്കിലും അവരിലെ പ്രതികാരാഗ്നി ആളിക്കത്തി ക്കൊണ്ടിരുന്നു.

ഉമയമ്മറാണിയും കോതറാണിയും ഒന്നിക്കുന്നു.

വേണാടിന്റെ ചരിത്രത്തില്‍ ചരിത്ര സംഭവങ്ങള്‍ക്ക് കാരണക്കാരിയായ ഉമയമ്മറാണി തന്റെ ഭരണകാലത്ത് നെടുമങ്ങാട്ടു കോയിക്കല്‍ കൊട്ടാരത്തില്‍ വന്നു താമസിച്ചിരുന്നു. അവരുടെ സാമന്തരരായി വടക്കാട്ട് അച്ഛനും കോക്കോതമംഗലത്തെ കോതറാണിയും പുല്ലേക്കോണത്തു മലല്ലും കോട്ടക്കാട്ടു പരപ്പനയ്യപ്പനും അന്നത്തെ മഹാ ശക്തികളായി പരിലസിച്ചു. ഇവര്‍ക്കെല്ലാം തന്നെ പ്രത്യേക കളരികളും കളരി ആശാന്മാരും വേലക്കാരും കാലള്‍പ്പടയുമെല്ലാം ഉണ്ടായിരുന്നു. ഉമയമ്മറാണിക്ക് വേണാടിന്റെ ഭരണം സുഗമമായും ഐശ്വര്യവത്തായും മുന്നോട്ടു നയിക്കുവാന്‍ ഈ സാമന്തരാജാക്കന്മാരുടെ സഹകരണം ആവശ്യ മായിരുന്നുവെന്ന് ചരിത്ര രേഖകള്‍ സമര്‍ത്ഥിക്കുന്നു.

ഒരിക്കല്‍ കോട്ടക്കാട്ടു പരപ്പനയ്യപ്പന്‍ ഉമയമ്മറാണിയുടെ സ്വാധീനം പിടിച്ചുപറ്റാന്‍ ഒരു നുണപ്രയോഗം നടത്തി. അത് വടക്കാട്ടച്ഛന്‍ നമ്പൂതിരിയും കോക്കോത മംഗലത്തെ പുലയ റാണിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുക യായിരുന്നു. ഉമയമ്മ ഉടനെ തന്നെ കോതറാണിയെയും വടക്കാട്ടച്ഛനേയും കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. ജ്ഞാന ദൃഷ്ടിയാല്‍ കാര്യം ഗ്രഹിച്ച കോതറാണി വടക്കാട്ടച്ഛനെ നേരില്‍ കണ്ട് ഈ മോതിരം ധരിക്കണമെന്നും ഉമയമ്മയുടെ ദൂതനിവിടെ വന്നാല്‍ ആ വാഹനത്തില്‍ കയറി കൊട്ടാരത്തിലെ ത്തണമെന്നും ആവശ്യപ്പെട്ടു. എന്നിട്ട് കോതറാണി നേരിട്ട് കോയിക്കല്‍ കൊട്ടാരത്തിലേക്ക് എഴുന്നള്ളി. കൊട്ടാര ത്തിലെത്തിയ കോതറാണി ഇളുവള്ളുവനാടിന്റെ വീരപുത്രി ഉമയമ്മറാണിയെ മുഖം കാണിച്ചു. ഉമയമ്മറാണി തന്റെ പ്രിയ തങ്കച്ചി അവിഹിത ഗര്‍ഭം ധരിച്ച കാര്യം കോതറാണിയെ ധരിപ്പിച്ചു. അപ്പോഴേക്കും അകലെ നിന്നും ഒരു ഗര്‍ജ്ജനം കേട്ട് ചെവികൂര്‍പ്പിച്ച ഉമയമ്മയോട് റാണി കോത പറഞ്ഞു, 'അത് വടക്കാട്ട്
അച്ഛന്റെ വരവാണ് ഞാനും വടക്കാട്ട് അച്ഛനും ഗുരുശിഷ്യ ബന്ധമുള്ളവരാണ്. ഞങ്ങളിലുള്ള ആരോപണം അടിസ്ഥാന രഹിതമാണ്' വസ്തുതകള്‍ ഗ്രഹിച്ച ഉമയമ്മറാണി വടക്കാട്ടച്ഛനെ വരേണ്ട എന്നു വിലക്കുകയും സാമന്ത റാണി കോതയെ യഥോചിതം കോക്കോത മംഗലത്തേക്ക് യാത്രയയക്കുകയും ചെയ്തു.

ആറ്റിങ്ങല്‍ രാജാവുമായി കോതയുടെ യുദ്ധം.

കോതറാണിയുടെ ഭരണത്തോടു കൂടിയാണ് ഇളവള്ളുവനാടിന് കോക്കോതമംഗലം എന്ന് പേരുണ്ടായത്.ആറ്റിങ്ങല്‍ രാജാവും കോക്കോതമംഗലവും അടുത്തടുത്താണ് സ്ഥിതി,ചെയ്തിരുന്നത്.എന്നാല്‍ ആറ്റിങ്ങല്‍ രാജാവ് കോക്കോതമംഗലത്തെ ചില കരപ്രമാണിമാരായ നായന്മാരുമായി ചേര്‍ന്ന് ആക്രമിക്കാന്‍ ഗൂഢാലോചന നടത്തുന്ന സന്ദര്‍ഭമായിരുന്നു.
കോക്കോതമംഗലം രാജ്യം കാര്‍ഷികവും വ്യാവസായികവുമായി പുരോഗതി നേടിയിരുന്നു. കാര്‍ഷിക വിളകളും വ്യാവസായി കോത്പന്നങ്ങളും ആറ്റിങ്ങലും കോക്കോ തമംഗലവും പരസ്പരം വാങ്ങുകയും കൊടുക്കുകയും പതിവായിരുന്നു. അങ്ങിനെയാണ് മണ്‍പാത്ര വില്‍പ്പനക്കാരായ കൊശവന്മാര്‍ കോക്കോതമംഗലം കൊട്ടാര ത്തിലെത്തി കലം വില്‍പ്പന നടത്തിയത്.കൊശവരില്‍ നിന്നും പാത്രങ്ങള്‍ വാങ്ങിയത് കോതറാണിയുടെ സുന്ദരിയായ മകള്‍ ആതിര കുമാരിയായിരുന്നു. പാത്രങ്ങല്‍ക്ക് പകരം നെല്ലായിരുന്നു അളന്നു കൊടുത്തത്. കൊശവന്മാര്‍ വീട്ടില്‍ ചെന്ന് നെല്ലളക്കുമ്പോള്‍ അതിലൊരു നീണ്ട തലമുടി കണ്ടു. നീളം കൂടിയ ഈ തലമുടിയുടെ വിവരം ആറ്റിങ്ങള്‍ കൊട്ടാരത്തിലും ചെന്നെത്തി. രാജാവ് കൊശവന്മാരെ ചെന്നു കണ്ടു. വിലപ്പെട്ട സമ്മാനങ്ങള്‍ നല്‍കി നീളം കൂടിയ തലമുടി സ്വന്തമാക്കി. ഉറക്കം കെടുത്തുന്ന ദിന രാത്രങ്ങളായിരുന്നു ആറ്റിങ്ങല്‍ തമ്പുരാന്. രാജകുമാരിയുടെ തലമുടിയിലൂടെ അനുരാഗമുദിച്ച തമ്പുരാന്‍ പുലയറാണിയുടെ മകളുടെ തലമുടി സ്വര്‍ണച്ചെപ്പില്‍ നിധിപോലെ സൂക്ഷിച്ചു.ഒടുവില്‍ ആറ്റിങ്ങല്‍ രാജാവ് കോതറാണിയുടെ പുത്രിയെ വിവാഹം ചെയ്യാനാഗ്രഹിച്ചുകൊണ്ട് നീട്ടു കൊടുത്തു വിട്ടു.നീട്ടു സ്വീകരിച്ച റാണി ആതിരയുമായുള്ള വിവാഹത്തിന് സാധ്യമല്ലെന്ന് അറി യിച്ചു.വിവരം ഗ്രഹിച്ച തമ്പുരാന്‍ കലികയറി ആക്രോശിച്ചു 'അത്രക്കായോ കോതറാണി!എന്നാല്‍ പിന്നെ അടര്‍ക്കളത്തില്‍ കാണാം '.ആറ്റിങ്ങല്‍ തമ്പുരാനും കല്‍പ്പിച്ചു.
കോക്കോതമംഗലത്തെ ആക്രമിക്കാന്‍ ആറ്റിങ്ങല്‍ രാജാവ് രാജ്യത്തുടനീളം സൈനിക വിന്യാസം നടത്തി. കാലാള്‍പ്പടയും ആനപ്പടയും കുതിരപ്പടയും മറവ പ്പടയുമായി ആറ്റിങ്ങല്‍ സൈന്യം കോക്കോത മംഗലം ലക്ഷ്യമാക്കി തിരിച്ചു. പ്രമാണിമാരും ആറ്റിങ്ങല്‍ രാജാവിനെ പിന്‍തുണച്ചു. കോതറാണിയും വെറുതേ യിരുന്നില്ല. രാജ്യത്തുടനീളം സൈന്യശേഖരം നടത്തി. കിടങ്ങുകളിലെല്ലാം മുതലകളെ നിറച്ചു.കോട്ടക്കുള്ളിലും പുറത്തും മദയാനകളെ നിര്‍ത്തി. വേട്ട നായ്ക്കളെ തുറന്നുവിട്ടു.മല്ലയുദ്ധ വീരന്മാര്‍ കോട്ടക്ക് കാവല്‍ നിന്നു. യുദ്ധമാരംഭിച്ചു. ദിവസങ്ങളോളം ഘോരയുദ്ധം നടന്നു.ഇരുപക്ഷത്തും ആള്‍നാശമുണ്ടായി. ഒടുവില്‍ റാണി ഒറ്റപ്പെട്ടു.കരപ്രമാണിമാര്‍ ചതിച്ചതായിരുന്നു. കോതറാണിയും മകള്‍ ആതിര റാണിയും സൈന്യത്തിന് നേതൃത്വം കൊടുത്തു. വിവരം ഗ്രഹിച്ച റാണിയുടെ സഹോദരന്‍ പുലയനാര്‍ കോട്ട രാജാവ് തന്റെ സൈന്യങ്ങളെ നിഗൂഢ മാര്‍ഗത്തില്‍ അയച്ചതു കൂടാതെ ആറ്റിങ്ങല്‍ രാജാവിന്റെ മറവപ്പടയുമായി ഏറ്റുമുട്ടുകയും ആറ്റിങ്ങല്‍ കൊട്ടാരം തീവെക്കുകയും ചെയ്തു. ഇതിനിടെ കോതറാണിയെ മറവപ്പടകള്‍ നെടുമങ്ങാടിന് സമീപം വെച്ച് ഒരു വന്‍മരം മുറിച്ചു വീഴ്ത്തി കൊലപ്പെടുത്തി. മകള്‍ ആതിര റാണി രക്ഷയില്ലെന്നു കണ്ട് കുതിരപ്പുറത്ത് ഊടുമാര്‍ഗം അമ്മാവന്റെ പുലയനാര്‍ കോട്ടയില്‍ എത്തുകയും കുതിരയോടൊപ്പം വന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയുമുണ്ടായി എന്നാണ് പറയപ്പെടുന്നത്.

(ഡൌണ്‍ലോഡ്)

No comments:

Post a Comment